ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ ജിഷാന്‍ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ജിഷാനിന്റെ ആരോപണം.
ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാന്‍ സിദ്ധിഖി.
ഭാരത് ജോഡോ യാത്ര നന്ദേഡില്‍ എത്തിയപ്പോള്‍, രാഹുല്‍ഗാന്ധിയെ കാണണ മെങ്കില്‍ പത്തുകിലോ ഭാരം കുറയ്ക്കണമെന്ന് രാഹുലിനോട് അടുത്ത വ്യക്തികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെയും മുംബൈ യൂത്ത് കോണ്‍ഗ്രസി ലെയും വര്‍ഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോണ്‍ഗ്രസില്‍ മുസ്ലിം ആയിരിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ഞാന്‍ മുസ്ലിം ആയതുകൊണ്ട് മാത്രമാണോ അത്?’, ജിഷാന്‍ സിദ്ധിഖി ചോദിച്ചു.
#WATCH | Zeeshan Siddiqui, former Mumbai Youth Congress President says, "Mallikarjun Kharge is such a senior leader but even his hands are tied…Rahul Gandhi is doing his work, but it looks like his team has taken 'supari' from other parties to finish Congress. During Bharat… pic.twitter.com/wK7uLxwx0J
— ANI (@ANI) February 22, 2024
മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ജിഷാന്‍ കുറ്റപ്പെടുത്തി. ഖാര്‍ഗെ വളരെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍, അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ജോലിചെയ്യുന്നുണ്ടെങ്കിലും ചുറ്റുമുള്ളവര്‍ പാര്‍ട്ടിയെ ഇല്ലാതാക്കാ നായി കരാര്‍ എടുത്തിരിക്കുകയാണെന്നും ജിഷാന്‍ ആരോപിച്ചു.
നേരത്തെ കോണ്‍ഗ്രസ് വിട്ട ബാബ സിദ്ധിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ജിഷാന്‍ സിദ്ധിഖിയെ ബുധനാഴ്ചയാണ് പുറത്താക്കിയത്. ബാന്ദ്ര ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എയാണ് ജിഷാന്‍. മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പൊ ന്നും ലഭിച്ചിട്ടില്ലെന്ന് ജിഷാന്‍ അറിയിച്ചു.