പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക്. ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. എംഎൽഎമാർക്ക് നേരെ വെള്ളം നിറച്ച കുപ്പിയും ഇവർ എറിഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളും നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുൻനിരയിൽ നിന്നാണ് പ്രതിഷേധിക്കുന്നത്.
പുൽപ്പള്ളി ബസ്‌സ്റ്റാൻഡിലാണ് മൃതദേഹവുമായി ജനങ്ങൾ പ്രതിഷേധിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെട്ട പത്ത് ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ, ഈ വിവരം പറയാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. പല തവണ ഇതുപോലെ പറഞ്ഞു, നടപടിയാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് പ്രതിഷേധ ക്കാർ പറഞ്ഞു. തുടർന്നാണ് ഇവർ അക്രമാസക്തരായത്.
അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. എന്നാൽ, ആദ്യഘട്ടത്തിൽ പോലീസ് ലാത്തി വീശിയെങ്കിലും ഉടൻ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് നഗരമധ്യത്തിൽ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്. സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമട ക്കമുള്ളവര്‍ പ്രദേശത്തുണ്ട്. പോലീസ് നടപടിയില്‍ ചില നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥ ര്‍ത്തും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ യാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കു ന്നത്.
കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ഉടൻ തന്നെ നഷ്ടപരിഹാരമായി നൽകുക. പോളിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകുക. കുട്ടിയുടെ ഉപരിപഠനത്തിന്റെ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കുക. കുടുംബത്തിന്റെ ലോൺ ഉൾപ്പെടെയുള്ള ബാദ്ധ്യതകളും സർക്കാർ ഏറ്റെടുക്കണം പ്രശ്നമുണ്ടാക്കുന്ന ആനയെ കണ്ടെത്തി മയക്കുവെടി വച്ച് സ്ഥലത്ത് നിന്നും മാറ്റണം തുടങ്ങിയ പത്ത് കാര്യങ്ങളാണ് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നത്.