കോട്ടയം: തിരുവല്ലയിൽ നിന്ന് കാണാതായ 15കാരി ഇന്ന് പൊലീസ് സ്റ്റേഷനിലെത്തിയത് നാടകീയമായി. പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. കോട്ടയത്ത് നിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെ നിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പെൺകുട്ടിയെ ഇവിടേക്കെത്തിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച തൃശൂർ സ്വദേശികളായ അതുൽ,അജിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെക്കൂടി തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.
അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിക്കും. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കും. പെൺകുട്ടിയുടെയും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു ഇത്. ദൃശ്യമാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചിത്രം വൻതോതിൽ പ്രചരിച്ചതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് അതുൽ പിടിയിലായത്. അജിലിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു