ദുബായ്: എല്ലാ രാജ്യത്തുനിന്നുമുള്ള ടൂറിസ്റ്റുകൾക്കും കഴിഞ്ഞ രണ്ടുവർഷമായി അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസകൾ നൽകിവരികയാണ് യുഎഇ. ഇതിനിടെ ഇന്ത്യക്കാർക്കായി പുതിയ മൾട്ടിപ്പിൾ എൻട്രി വിസകൾ യുഎഇ അവതരിപ്പിച്ചുവെന്ന വാർത്ത അടുത്തിടെ ചില ഇന്ത്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് അധികൃതർ.
2021ലാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ യുഎഇ അവതരിപ്പിച്ചത്. താമസിയാതെ ഇവ നൽകിത്തുടങ്ങുകയും ചെയ്തു. പിന്നാലെയാണ് ഇന്ത്യക്കാർക്കായി മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായാണ് ദുബായ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഈ വിസ വിഭാഗത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് അഞ്ച് വർഷത്തിൽ ഒന്നിലധികം തവണ യുഎഇ സന്ദർശിക്കാം. പ്രതിവർഷം പരമാവധി 180 ദിവസം രാജ്യത്ത് താമസിക്കാം. ഈ വിസയിലൂടെ തുടർച്ചയായി അല്ലാതെ അഞ്ച് വർഷത്തിനുള്ളിൽ 900 ദിവസങ്ങൾ യുഎഇയിൽ തങ്ങാം. വിസയ്ക്കായി അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ ലഭ്യമാകുന്നുവെന്നതും മൾട്ടിപ്പിൾ എൻട്രി വിസയുടെ സവിശേഷതയാണ്.
2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലുണ്ടായ കുതിപ്പിനെ തുടർന്നാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് പറയുന്നു. 2023ൽ, ഇന്ത്യയിൽ നിന്ന് 2.46 ദശലക്ഷം സന്ദർശകരാണ് ദുബായിലെത്തിയത്. കഴിഞ്ഞ വർഷമിത് 1.84 ദശലക്ഷമായിരുന്നു. 2019ൽ 1.97 ദശലക്ഷം ഇന്ത്യൻ സന്ദർശകരും രാജ്യത്തെത്തി.
കഴിഞ്ഞയാഴ്‌ച മുംബയിൽ നടന്ന ട്രാവൽ എക്‌സ്‌പോയിൽ ദുബായിലെ എക്കോണമി ആന്റ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പരിപാടിയിൽ മൾട്ടിപ്പിൾ എൻട്രി വിസയെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ഈ വിസയ്ക്ക് കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് ദുബായിലെ എക്കോണമി ആന്റ് ടൂറിസം വകുപ്പ് പ്രാദേശിക മേധാവി ബാദർ അൽ ഹബീബ് സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
‘അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംരംഭം ഇന്ത്യയുമായുള്ള യുഎഇയുടെ നിലവിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. ഈ ചരിത്രപരമായ നാഴികക്കല്ല് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളിലേയ്ക്ക് വാതിൽ തുറക്കുന്നു. കൂടാതെ പുതിയ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയും ചെയ്യുന്നു’- ബാദർ അൽ ഹബീബ് വ്യക്തമാക്കി.