തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ പത്മിനി തോമസും തമ്പാനൂർ സതീഷും ബി.ജെ.പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സന്തത സഹചാരിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു സതീഷ്. യു.ഡി.എഫിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു പത്മിനി തോമസ്.
ഇരുവരും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് ഇരുവരും പാർട്ടി ഓഫിസിലെത്തിയത്.
കോൺഗ്രസിൽ അവഗണന നേരിടുകയാണെന്ന് കാണിച്ച് തമ്പാനൂർ സതീഷ് അടുത്തിടെ പാർട്ടി വിട്ടിരുന്നു. പത്മിനിക്കും കരുണാകരനുമായും ഉമ്മൻ ചാണ്ടിയുമായും അടുത്ത ബന്ധമായിരുന്നു. പത്മിനി തോമസിന്റെ മകനും ബി.ജെ.പിയിൽ അംഗത്വമെടുക്കും. ഇവരെ കൂടാതെ ഡി.സി.സിയുടെ മുൻ ഭാരവാഹികളും ബി.ജെ.പിയിൽ ചേരും.
ചില കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ബി.ജെ.പിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇടതുനേതാക്കളും പാർട്ടിയിലെത്തുമെന്നും സുരേന്ദ്രൻ വെളിപ്പെടുത്തുകയുണ്ടായി.