ന്യൂഡൽഹി: ഗ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരാകും. ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധീറും അംഗമാണ്. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു. 1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്‍ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബിന്ദർ സന്ധു.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനുമടക്കം സുപ്രധാന സർക്കാർ പദവികൾ സന്ധു നേരത്തെ വഹിച്ചിട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രാലയത്തിലും അമിത് ഷായുടെ നേതൃത്വത്തിലുള്ള സഹകരണ മന്ത്രാലയത്തിലും കുമാർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകിയയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രണ്ട് നിയമനങ്ങളും നടന്നത്.
പാനലിലെ പ്രതിപക്ഷ അംഗമായ അധീർ രഞ്ജൻ ചൗധരി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുകയും ചെയ്തു.