അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തി ലെങ്ങും ഉത്സവാന്തരീക്ഷമാണ്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 8000 പേര്‍ ചടങ്ങില്‍ നേരിട്ട് സംബന്ധിക്കും.
പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.25-ഓടെ അയോധ്യ വിമാനത്താവളത്തിൽ ഇറങ്ങും. 10.55-ഓടെ ക്ഷേത്രത്തിൽ എത്തും. അയോധ്യ ചടങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്ന തായിരിക്കും പ്രാണപ്രതിഷ്ഠ.
ഒരുമണിക്ക് ക്ഷണിക്കപ്പെട്ടഅതിഥികളെ മോദി അഭിസംബോധന ചെയ്യും. പ്രധാ നമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2.10-ന് പ്രധാനമന്ത്രി കുബേർ തീലയിലെ ശിവക്ഷേത്രം സന്ദർശിക്കും.
അയോധ്യയിൽ പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും ആഘോഷങ്ങൾക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും.
തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
ശാസ്ത്രീയസംഗീതോപകരണങ്ങളാൽ വാദ്യമേളുടെ അകമ്പടിയും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉണ്ടാകും. പരമ്പരാഗത സംഗീതോപകരണങ്ങളാണ് ഇതിൽ ഉപയോഗിക്കുക. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ തിരഞ്ഞെടുത്തിട്ടുണ്ട്.