ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഞായറാഴ്‌ച തന്നെ കീഴടങ്ങണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.
സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ് ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ചിരിക്കുന്നത്. മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് മറ്റു പ്രതികൾ 6 ആഴ്ച സാവകാശം തേടുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയിലാണ് കോടതി ഇത് പരിഗണിച്ചത്. ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർ നൽകിയ ഹർജികളും ഇന്ന് പരിഗണിച്ചിരുന്നു.
ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 22ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിംഗിനായി നിർദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തേ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.
‘ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സർക്കാർ മൗനം പാലിച്ചെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്. ഗുജറാത്ത് മറ്റൊരു സംസ്ഥാനത്തിൻറെ അധികാരത്തിൽ വരുന്ന സംഭവം കവർന്നെടുക്കുകയും വിവേചനാധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു.
നിയമവ്യസ്ഥകളെയും കോടതിവിധികളെയും മാനിച്ചിരുന്നെങ്കിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമായിരുന്നെന്നും സുപ്രിം കോടതി പറഞ്ഞു. ഗുജറാത്ത് സർക്കാരിന് ഒരു അധികാരവുമില്ലാത്ത കേസിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ശിക്ഷായിളവ് നൽകിയ ഉത്തരവ് റദ്ദാക്കുന്നതായും സുപ്രിം കോടതി പറഞ്ഞു.
കേസിൽ ഗുജറാത്ത് സർക്കാർ പുനഃപരിശോധന സാധ്യത തേടുമെന്ന് സൂചനയുണ്ട്. സുപ്രിം കോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ.