തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ ആരവങ്ങൾക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക്. അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. അർജൻറീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി.
മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. ഫുട്ബോൾ പരിശീലനത്തിന് അർജന്റീനയുമായി ദീർഘകാല കരാർ ഒപ്പിടും. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ച പ്പോഴാണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്.
ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ മീറ്റിംഗിൽ ചർച്ചയായി. അർജന്റീന ടീം എന്നുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ പ്രതികരിച്ചിരുന്നു.സംസ്ഥാന സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അർജൻ്റീന അറിയിച്ചു.
നിലവിൽ അമേരിക്കയിലെ ഇന്റർ മയാമി ക്ലബിൽ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയിൽ അറേബ്യൻ കപ്പിൽ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതൽ ദേശീയടീമിൽ കളിക്കുന്ന മെസി ഇതുവരെ 180 കളിയിൽ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.