ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ സ്ഥാനം രാജിവച്ചു. 2027വരെ കാലാവധി അവശേഷിക്കെയാണ് രാജി. അദ്ദേഹത്തിന്റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു. നിയമമന്ത്രാലയം രാജി അംഗീകരിച്ച് വിജ്ഞാപനമിറക്കി. മൂന്നംഗ കമ്മിഷനിൽ രണ്ടംഗങ്ങളാണുണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി കമ്മിഷനിൽ അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു.
ഐ എ എസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ 2022 നവംബർ 21നാണ് കമ്മിഷണറായത്. പഞ്ചാബ് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അരുൺ ഗോയലിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹർജി നൽകിയിരുന്നു.