കൊച്ചി: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പള വിതരണം വൈകുന്നതിനെതിരായി ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു നടപടി. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്‌താണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവ് കെ എസ് ആർ ടി സിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. സർക്കാർ ധനസഹായവും ടിക്കറ്റ് അടക്കമുള്ള വരുമാനവും കൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർക്കാർ സഹായം 15 ആം തീയതിയ്ക്ക് ശേഷമാണ് ലഭിക്കുന്നതെന്നും അതിനാൽ രണ്ടാം ഗഡു സർക്കാർ സഹായം ലഭിച്ചതിന് ശേഷം നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം. കെ എസ് ആർ ടി സിയെ സർക്കാരിന്റെ ഭാഗമാക്കണമെന്ന ജീവനക്കാരുടെ ഹർജി കോടതി അന്ന് തള്ളിയിരുന്നു.