ന്യൂഡൽഹി : ഡോ. എം എസ് സ്വാമിനാഥനെ ആദരിക്കുന്നുണ്ടെങ്കിൽ കർഷകരെ കൂടെ നിർത്തണമെന്ന് അദ്ദേഹത്തിന്റെ മകൾ മധുര സ്വാമിനാഥൻ. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ ക്രിമിനലുകളായി കാണരുത്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വാമിനാഥന് ഭാരതരത്ന നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്‌മരണാർഥം ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മധുര.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്ത മിനിമം താങ്ങുവില (എംഎസ്‌പി) ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്‌ത കർഷകരെ ഹരിയാനയിൽ ബാരിക്കേഡ് സ്ഥാപിച്ച് തടയുന്നത് ചൂണ്ടിക്കാട്ടിയാണ് മധുര സ്വാമിനാഥൻ സംസാരിച്ചത്. കർഷകർക്കും സ്‌ത്രീകൾക്കും പ്രകൃതിക്കും അനുകൂലമായ നയം നടപ്പാക്കണമെന്ന് സ്വാമിനാഥൻ വാദിച്ചു.
രാജ്യത്തിന്റെ അന്നദാതാക്കളോട് സംസാരിക്കണം. പരിഹാരമാർഗങ്ങളുണ്ട്. ബംഗളൂരു ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സാമ്പത്തിക അവലോകന വിഭാഗം അധ്യക്ഷയായ മധുര പറഞ്ഞു.അന്നം നൽകുന്നവരുടെ ദുരവസ്ഥയിൽ സ്വാമിനാഥൻ ദുഃഖിതനായിരുന്നെന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകളും ലോകാരോഗ്യ സംഘടനയിൽ ശാസ്‌ത്രജ്ഞയുമായിരുന്ന ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.