തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഘട്ടത്തി ലാണെന്നു ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. സപ്ലൈകോയിലെ സാധനങ്ങളുടെ വില മൂന്നുമാസം തോറും വിപണിവില അനുസരിച്ചു ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഘട്ടം. പലരൂപത്തിലുള്ള പരിഹാര മാർഗങ്ങൾ ആലോചിച്ചു. അതിന് അനുസരിച്ചു വിദഗ്ധ സമിതിക്കു രൂപം കൊടുത്തു റിപ്പോർട്ട് വാങ്ങിയെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയിലെ സാധനങ്ങളുടെ വിലയിൽ അഞ്ചുവർഷക്കാലം മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നത് എൽഡിഎഫിന്റെ നയപരമായ തീരുമാനമായിരുന്നു. ഇതുവരെ അത് തുടർന്നു. അത് സപ്ലൈകോയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ചെറിയ മാറ്റം വരുത്തി നഷ്ടം പരമാവധി കുറയ്ക്കാനാണ് ശ്രമം. സർക്കാരിന്റെ സഹായം കൂടിയുണ്ടാവുമ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരുന്ന കേന്ദ്രമായി സപ്ലൈകോയ്ക്കു തുടരാൻ കഴിയും.
രാജ്യത്തെ വില വർധനവിന്റെ കണക്കുകള്‍ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറ്റവും വിലകുറഞ്ഞു സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സംസ്ഥാനമാണു കേരളം. സപ്ലൈകോയെ പോലത്തെ പൊതുപ്രസ്ഥാനങ്ങൾ ഉള്ളതാണ് അതിനുകാ രണം. പൊതുപ്രസ്ഥാനങ്ങൾ താഴിട്ടുപൂട്ടുന്നതല്ല, അതിനെ ശക്തിപ്പെടുത്താനാണു സർക്കാർ തീരുമാനംമെന്നും മന്ത്രി വിശദീകരിച്ചു.
സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കു വില കൂട്ടാനാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവുണ്ടായിരുന്നു.