കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്? അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണ്? എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ മറുപടി നൽകിയത്. ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിൽ. ഇതിലൊന്നും ഞങ്ങൾക്ക് പേടിയില്ല. ഞങ്ങളെ ജനങ്ങൾക്ക് അറിയാം. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.’- മന്ത്രി റിയാസ് പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പൊലീസ് കരാറുകാരന്‍റെ വാഹനം ഏര്‍പ്പാടാക്കിയത്. മാവൂര്‍ സ്വദേശിയായ വിപിന്‍ ദാസിന്‍റെ ഉടമസ്ഥതയിലുളള കൈരളി കണ്‍സ്ട്രക്ഷന്‍ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗി ച്ച് മറച്ച നിലയിലായിരുന്നു. സാധാരണ പൊലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡറിനാണ് ഇതിന്റെ ചുമതല.
കോഴിക്കോട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗി ക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അതേസമയം, ദിവസങ്ങ ൾക്ക് മുന്നേ തന്നെ പൊലീസ് തന്റെ വാഹനം ആവശ്യപ്പെട്ടിരുന്നുവെന്നാ ണ് വിപിൻ ദാസ് പറയുന്നത്. പൊലീസ് വാഹനം ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് പ്രോട്ടോക്കോൾ ലംഘനമല്ലാത്ത സാഹചര്യത്തിലാണ് വിവാദങ്ങൾ ഉയരുന്നത്.