കൊച്ചി : ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് എൽഡിഎഫിനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. താനൊരു കമ്യൂണിസ്റ്റ് വിരോധിയല്ല. ഇന്നസെന്റ് ചാലക്കുടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചപ്പോൾ അവിടെ വോട്ടില്ലാത്തതിനാലാണ് ചെയ്യാഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇക്കുറി അന്തിക്കാട്ടുകാരൻകൂടിയായ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിനാകും വോട്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്നസെന്റ് കാഴ്‌ചവച്ചത്. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. എംപിയായ ശേഷം നാടിന്റെയും മണ്ഡലത്തിന്റെയും വികസനത്തിനായി ഏറെ പ്രവർത്തിച്ചു. അതൊന്നും പ്രചരിപ്പിക്കാൻ താൽപര്യം കാട്ടിയില്ല – സത്യൻ അന്തിക്കാട് “ദേശാഭിമാനി’ യിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
ലോക്‌സഭയിൽ ഇന്നസെന്റിന്റെ കന്നിപ്രസംഗം മലയാളത്തിലായിരുന്നു. ഹിന്ദിയും നന്നായി സംസാരിക്കും. ക്യാൻസർ മരുന്നുകളുടെ വില കുറയ്‌ക്കണമെന്ന, സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രസംഗം ട്രഷറി ബഞ്ചുകളിലടക്കം വൻഹർഷാരവത്തോടെ സ്വാഗതം ചെയ്യപ്പെട്ടു. സർക്കാർ ഇന്നസെന്റിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് മരുന്നുകളുടെ വില കുറച്ചു. എംപി ഫണ്ടിൽനിന്ന് സ്‌കൂളുകളിലേക്ക് കംപ്യൂട്ടർ നൽകാം. ഒരുസ്‌കൂളിന് പരമാവധി 5 കംപ്യൂട്ടർ. ഇതുകൊണ്ടെന്തു കാര്യം. രണ്ട് വിദ്യാലയങ്ങൾക്കെങ്കിലും ആവശ്യത്തിന് കംപ്യൂട്ടർ നൽകിയാൽ അതല്ലേ ഭേദമെന്ന് ഇന്നസെന്റ് ചിന്തിച്ചു. സ്വന്തം പ്ലാൻ നടപ്പാക്കിയപ്പോൾ നാട് അഭിനന്ദിച്ചു.
എന്റെ 57 ചിത്രത്തിൽ ഞാനും ശ്രീനിവാസനുംകൂടി ചെയ്‌ത ‘സന്ദേശ’ മാണ് ഏറ്റവും ജനപ്രിയവും ബോക്‌സ് ഓഫീസ് ഹിറ്റുമായി മാറിയത്. അതിൽ നേതാവായി വേഷമിട്ട ഇന്നസെന്റ് യശ്വന്ത് സഹായിയുടെ റോൾ തകർത്തു. ആ സിനിമ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നതുമാണെന്നുള്ള പ്രചാരം ശരിക്കു മനസ്സിലാക്കാതെ നടത്തുന്നതാണ് – സത്യൻ അന്തിക്കാട് പറയുന്നു.