അബുദാബി: അബുദാബി ലുലു ഹെെപ്പർ മാർക്കറ്റിൽനിന്ന് വൻ തുക തിരിമറി നടത്തി ജീവനക്കാരനായ കണ്ണൂർ സ്വദേശി മുങ്ങിയതായി പരാതി. ഖാലിദിയ മാളിലെ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്യുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ് (38)സിനെതിരെയാണ് പരാതി. നിയാസ് ഒന്നര കോടിയോളം ഇന്ത്യൻ രൂപ( ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
മാർച്ച് 25ന് ഉച്ചയ്ക്ക് നിയാസിനെ ഓഫീസിൽ കാണാതായതോടെയാണ് അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നുള്ള പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടുപിടിച്ചു.
നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് നിയാസ് ജോലി ചെയ്യുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പമുണ്ടായിരുന്നു. സംഭവശേഷം ഭാര്യയും കുട്ടികളും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങി. കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.