ഇംഫാൽ: 1961-ന് ശേഷം അനധികൃതമായി കുടിയേറി സംസ്ഥാനത്ത് സ്ഥിര താമസമാക്കിയവരെ നാടുകടത്തുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. ജാതി, സമുദായ വ്യത്യാസങ്ങളില്ലാതെ ഇത്തരക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ‘പ്രൊജക്ട് ബുനിയാദ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നർ ലെെൻ പെർമിറ്റ് ഫലപ്രദമായി നടപ്പാക്കുന്നതിനായി 1961-ന് ശേഷം സംസ്ഥാനത്ത് സ്ഥിരമാക്കിയവരെ മാത്രം സംസ്ഥാനത്തെ പൗരന്മാരായി കണക്കാക്കിയാൽ മതിയെന്ന തീരുമാനത്തിന് മണിപ്പുർ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം, ഇത്തരമൊരു അഭിപ്രായം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിന് പിന്നാലെ വിഷയത്തിലെ പ്രായോഗികതയെ ചോദ്യംചെയ്ത് നിരവധി പേർ രംഗത്തെത്തി. വിദേശരാജ്യങ്ങൾ അവരെ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ലെങ്കിൽ അവരെ നാടുകടത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. 2023 മേയ് മുതൽ വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ് മണിപ്പുർ. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് കലാപത്തിന് പിന്നിലെന്നാണ് ഭരണകൂടത്തിന്റെ വാദം.