മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ്(29) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്.
ബക്കറ്റിൽ വെളളം നിറച്ച ശേഷം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നുവെന്നും മാനഹാനി ഭയന്നാണ് കൃത്യം ചെയ്തതെന്നും ജുമൈലത്ത് വ്യക്തമാക്കി.
ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പോലീസിന് മൊഴി നല്‍കിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.