ന്യൂഡൽഹി: ‘പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷങ്ങൾ ഞങ്ങളുടെ പേരിലല്ല’ എന്ന പ്രതിഷേധ ക്യാമ്പയിനുമായി കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങൾ .
ക്രിസ്മസ് ദിനത്തിൽ മോദിക്കൊപ്പമുള്ള വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കൾ മണിപ്പൂർ വിഷയത്തിൽ മൗനം പാലിച്ചതിൽ പ്രതിഷേധിച്ചാണ് ‘നോട്ട് ഇൻ ഔർ നെയിം’ ക്യാമ്പയിൻ ആരംഭിച്ചത്.ആയിരങ്ങൾ ഇതിനകം ക്യാമ്പനിൽ പങ്കുചേർന്നു.
‘‘മണിപ്പൂരിലെ ഇംഫാൽ താഴ്‌വരയിൽ പള്ളികൾ കത്തിച്ചും ക്രിസ്ത്യാനികളെ കൊന്നൊടുക്കിയും ആരംഭിച്ച ഈ വേനൽക്കാലത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. എന്നാൽ അതേകുറിച്ച് ഒരു ചോദ്യവും ഉന്നയിക്കാതെ ഈ ചെറിയ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന് പ്രധാനമന്ത്രി നൽകിയ മഹത്തായ സംഭാവനകൾക്ക് നന്ദിപറയുകയാണ് വിരുന്നിൽ പങ്കെടുത്ത സഭാനേതാക്കൾ ചെയ്തത്. അതുകൊണ്ടുതന്നെ ഈ ആഘോഷം ഞങ്ങളുടെ പേരിലല്ല’’എന്നാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നവർ പറയുന്നത്. ജെസ്യൂട്ട് വൈദികരായ പ്രകാശ് ലൂയിസ്, സെഡ്രിക് പ്രകാശ് , ഡോ. ജോൺ ദയാൽ എന്നിവരാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവർ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരാണ്. ക്ഷണം പ്രധാനമന്ത്രിയിൽ നിന്നായിരുന്നുവെങ്കിലും മണിപ്പൂരിലെയും മറ്റിടങ്ങളിലെയും ക്രിസ്ത്യാനികൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കി ആ ക്ഷണം മര്യാദയോടെ നിരസിക്കാൻ അവർക്ക് അവസരമുണ്ടായിരുന്നു. കൊല്ലപ്പെട്ട സഹോദരങ്ങളുടേയും കുടുംബങ്ങളുടേയും അവസ്ഥയും കഷ്ടപ്പാടുകളും മറന്നാകരുത് ഒരാഘോഷമെന്നും ക്യാമ്പയിൻ പറയുന്നു.