പത്തനംതിട്ട: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പാർട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് കെ.പി.സി.സി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസൻ. ചിഹ്നം മാത്രം ഉപയോഗിക്കാനാണ് തീരുമാനമെന്നും മറ്റ് മണ്ഡലങ്ങളിൽ ഇഷ്ടം പോലെ ചെയ്യാമെന്നും ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ചുരുക്കം പറഞ്ഞാൽ ലീഗിൻ്റെ കൊടി ഉപയോഗിക്കില്ലെന്ന്. ലീഗാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്.
ഇത്തരത്തിലൊരു തീരുമാനത്തിനുളള കാരണം മാധ്യമങ്ങളോട് വിശദീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുകയാണ്. ദേശീയ തലത്തിൽ നരേന്ദ്രമോദിയും ബി.ജെ.പിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചാരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പി രണ്ടിടത്ത് വിജയിക്കുമെന്നാണ് മോദി ആവർത്തിക്കുന്നത് എന്നും ഹസൻ പറയുന്നു.
ബിജെപി-സി.പിഎം അന്തർധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. ബി.ജെ.പി അധികാരത്തിൽ വരില്ല. അവർക്ക് 200 സീറ്റിൽ താഴെ മാത്രമാകും ലഭിക്കുക. ആർ.എസ്.എസ് സർവേയിലും ഇത് വ്യക്തമായിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.