ന്യൂഡൽഹി: ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാർട്ടി എം.എൽ.എമാരെ ബി.ജെ.പി. ചാക്കിട്ടുപിടിക്കുന്നുവെന്ന് ആരോപണം. ആംആദ്മി പാർട്ടി എം.എൽ.എ.മാർക്ക് ബി.ജെ.പിയിൽ ചേരാൻ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തു എന്ന ആരോപണ വുമായി ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അതിഷി മെർലേനയാണ് രംഗത്തെത്തിയത്.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി ഓപ്പറേഷൻ താമര 2.0 അവർ ആരംഭിച്ചിരിക്കുന്നു. ഏഴ് എഎപി എം.എൽ.എമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. 25 കോടി രൂപയാണ് ഓരോരുത്തർക്കും അവർ വാഗ്ദാനം ചെയ്തത്. ‘അരവിന്ദ് കെജ്രിവാൾ ഉടനെ അറസ്റ്റ് ചെയ്യപ്പെടും, അതിന് ശേഷം എഎപി എം.എൽ.എമാർ ഭിന്നിക്കും’ എന്നായിരുന്നു എംഎൽഎമാരോട് ബി.ജെ.പി. പറഞ്ഞതെന്ന് അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്താൻ വേണ്ടി ജനാധിപത്യപര മായിട്ടല്ലാതെ ഓപ്പറേഷൻ താമരയിൽ കൂടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി ആരോപിച്ചു. മഹാരാഷ്ട്ര, ഗോവ, കർണാടക, അരുണാചൽ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് ഉദാഹരണങ്ങളാണെന്നും അതിഷി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.