പാട്ന: സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് കോടതി. ബിഹാറിലെ പാട്നയിൽ എം പി മാർക്കും എം എൽ എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. വിചാരണയ്ക്ക് ഫ്രെബുവരി 13ന് കോടതിയിൽ ഹാജരാകണം എന്നാണ് സമൻസിലുള്ളത്.
മന്ത്രിയ്‌ക്കെതിരെ രണ്ട് പരാതികളാണ് സമർപ്പിച്ചിരിക്കുന്നത്. മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുണാൽ, പാട്ന ഹെെക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായൺ എന്നിവരാണ് പെറ്റീഷനുകൾ നൽകിയത്. വിവാദ പരാമർശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് രണ്ട് ഹർജിക്കാരുടെയും ആവശ്യം.
2023 സെപ്തംബർ രണ്ടിന് ചെന്നെെയിൽ നടന്ന എഴുത്തുകാരുടെ പരിപാടിയിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകർച്ച വ്യാധികൾ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പരാമർശം. ഇതിനെതിരെ കനത്ത വിമർശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു.