തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗ ന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവ രാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാ ശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി.
ഗഗൻയാൻ യാത്രാ സംഘ തലവനാനാണ് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധ വിമാന പൈലറ്റാണ് അദ്ദേഹം.ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരിൽ ഒരാൾ മലയാളിയാണെന്നും അത് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
2025-ല്‍ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാ ശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബഹിരാകാശ സൂപ്പര്‍ പവറായി രാജ്യം മാറും.
‘ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരുമായി സംസാരി ക്കാനായതിലും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ഈ നാല് പേരുകള്‍ നാല് മനുഷ്യര്‍ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40 വര്‍ഷങ്ങള്‍ ക്കുശേഷം ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മളുടേതാണ്, കൗണ്ട് ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്’, പ്രധാനമന്ത്രി പറഞ്ഞു.
#WATCH | At Vikram Sarabhai Space Centre (VSSC) in Thiruvananthapuram, PM Modi says "I am happy that today I got the opportunity to meet these astronauts and present them in front of the country. I want to congratulate them on behalf of the entire country…You are the pride of… pic.twitter.com/sMyvVb28Pr
— ANI (@ANI) February 27, 2024
സോവിയറ്റ് യൂണിയന്റെ റോക്കറ്റിലേറി ആദ്യമായി 1984 ഏപ്രില്‍ 2 ന് രാകേഷ് ശര്‍മയെന്ന ഇന്ത്യക്കാരന്‍ ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഗഗന്‍യാന്‍ ദൗത്യം. ഗഗന്‍യാന്‍ ദൗത്യത്തിനിടയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷ ണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ വെച്ച് ഐഎസ്ആര്‍ഒ നടത്തും.
ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സാഹചര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗന്‍യാന്‍ പരീക്ഷണം ഈ വര്‍ഷം തന്നെ നടന്നേക്കും. യഥാര്‍ഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. ഇതിനൊപ്പം ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിലുണ്ടാകും. ബഹിരാകാശത്തെ ഗുരുത്വ മില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ ദൗത്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒയ്ക്ക് നേരിട്ട് ലഭിക്കും.
3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമി യില്‍ തിരിച്ചെത്തിക്കുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ബഹിരാകാശ യാത്രികര്‍ക്കുള്ള സ്പേസ് സ്യൂട്ടുകള്‍, ഗഗന്‍യാന്‍ പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗന്‍യാന്‍ പേടകത്തിനുള്ളിലെ ലൈഫ് സപ്പോള്‍ട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവ ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്തതാണ്.
ഐഎസ്ആര്‍ഒയുടെ ശക്തിയേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റിനെ മനുഷ്യരെ വഹിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റി പരിഷ്‌കരിച്ചിരുന്നു. ഇതിനെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 ( എല്‍വിഎം-3) എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഇതിന്റെ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.