കോതമംഗലം: അടിമാലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധി കയുടെ മൃതദേഹവുമായി പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാ ക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടക്കുന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണുണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടർനടപടകൾക്ക് അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. നേരത്തേ, പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ കോൺഗ്രസ് നേതാക്കൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലും സംഘർഷാവസ്ഥയുണ്ടായി.
ഇടുക്കിയിലെ ജനങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എത്തി പരിഹാരം കാണാതെ ഇൻക്വസ്റ്റ് നടപടികൾക്ക് അനുവദിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.