ഗുവഹാട്ടി: അസമിൽ ക്ഷേത്ര ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. അസമിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം പൊലീസ് നിഷേധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. പങ്കുവെച്ചിട്ടുണ്ട്.
പുലർച്ചയോടെയാണ് രാഹുൽഗാന്ധി ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനമായ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍, കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്നും അനുമതി തടയുന്നതിനുവേണ്ടി എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ല. ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.