Saturday, July 27, 2024
HomeNewsനൂറ് യോഗങ്ങള്‍ പിന്നിട്ട് റവന്യൂ സെക്രട്ടേറിയറ്റ്;പട്ടയ വിതരണം, തരം മാറ്റൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത് പ്രധാനനേട്ടം

നൂറ് യോഗങ്ങള്‍ പിന്നിട്ട് റവന്യൂ സെക്രട്ടേറിയറ്റ്;പട്ടയ വിതരണം, തരം മാറ്റൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത് പ്രധാനനേട്ടം

റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച റവന്യൂ സെക്രട്ടേറിയറ്റ് 100 യോഗങ്ങള്‍ പിന്നിട്ടു. മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യൂ, സര്‍വ്വെ, ഭവന നിര്‍മ്മാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് റവന്യൂ സെക്രട്ടേറിയറ്റ്. ഈ വകുപ്പുകളിലെ പദ്ധതികളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുകയും വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇന്നലെ ചേര്‍ന്ന നൂറാമത് റവന്യൂ സെക്രട്ടേറ്റിയേറ്റ് സംസ്ഥാന മണല്‍ വാരല്‍ മാര്‍ച്ച് മാസത്തില്‍ പുനരാംരഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷമായി മണല്‍ വാരല്‍ മുടങ്ങി കിടക്കുകയായിരുന്നു. മണല്‍ വാരല്‍ ആരംഭിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുറപ്പെടുവിക്കും. മലപ്പുറം ജില്ലയിലെ കടവുകളിലാണ് മാര്‍ച്ച് മാസത്തില്‍ മണല്‍ വാരല്‍ ആരംഭിക്കുക. ഈ വര്‍ഷം തന്നെ എല്ലാ നദികളിലെയും മണല്‍ വാരല്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. റവന്യൂ സെക്രട്ടേറിയറ്റ് ഈ സര്‍ക്കാരിലെ പ്രധാനപ്പെട്ട ഏടാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എല്ലാ ബുധനാഴ്ച്ചയും യോഗം ചേര്‍ന്ന് പദ്ധതികളും പ്രവര്‍ത്തനങ്ങളും അവലാകനം ചെയ്യുകയും വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന സംവിധാനമാണിത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ക്ക് റവന്യൂ സെക്രട്ടേറിയേറ്റിലൂടെ പരിഹാരം കണ്ടെത്താനായിട്ടുണ്ട്. കൂടാതെ ഒട്ടേറെ നൂതനമായ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കി. പട്ടയ അസംബ്ലി, പട്ടയ മിഷന്‍, ജില്ലാ റവന്യൂ അസംബ്ലി, റവന്യൂ കലോത്സവം, റവന്യൂ അവാര്‍ഡ്, ഡിജിറ്റല്‍ സര്‍വ്വേ, യൂണീക്ക് തണ്ടപ്പേര്‍, മേഖലാ ലാന്റ് ബോര്‍ഡുകളുടെ രൂപീകരണം, ഭൂമി തരം മാറ്റത്തിനുള്ള അദാലത്ത്, റവന്യൂ ഭവന്‍, വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മറ്റ് റവന്യൂ ഓഫീസുകളില്‍ നിന്നും ടൈപ്പിസ്റ്റ് ഓഫീസ് അറ്റന്‍ഡന്റ് എന്നിവരെ പുനര്‍വിന്യസിപ്പിച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ റവന്യൂ സെക്രടേറിയേറ്റിന്റെ പ്രധാന നേട്ടങ്ങളാണ്.
കഴിഞ്ഞ ദിവസം കൂടിയ 100-ാമത് റവന്യൂ സെക്രടേറിയേറ്റിലും പല പ്രധാന വിഷയങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട്.
ഈ മന്ത്രിസഭയുടെ കാലയളവില്‍ റവന്യൂ – സര്‍വ്വേ – ഭവന വകുപ്പുകളില്‍‍ നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാ പട്ടികയും യോഗത്തില്‍ അംഗീകരിക്കുകയുണ്ടായി. ഏറ്റവും കുറഞ്ഞത് 3 ലക്ഷം പേര്‍ക്ക് പട്ടയം, വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരണം, മറൈന്‍ ഡ്രൈവിലെ ഹൗസിംഗ് പദ്ധതിയുടെ പൂര്‍ത്തീകരണം, യുണീക് തണ്ടപ്പേര്‍ നടപ്പിലാക്കല്‍ തുടങ്ങി 25 ഇനങ്ങളാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . നെല്‍ വയല്‍ തരംമാറ്റം വേഗത്തിലാക്കാനായി നടന്നു വരുന്ന അദാലത്തിലൂടെ തരം മാറ്റ അപേക്ഷകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കി വരുന്നതായും യോഗം വിലയിരുത്തി.
മറൈന്‍ ഡ്രൈവിലെ ഹൗസിംഗ് പദ്ധതി
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി
മറൈന്‍ ഡ്രൈവിലെ ഹൗസിംഗ് പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നവ രത്ന കമ്പനിയായ എന്‍.പി.സി.സി യുമായി കരാറില്‍ ഏര്‍പ്പെടാന്‍ ഹൗസിംഗ് ബോര്‍ഡിന് ഇന്നലെ മന്ത്രിസഭ അനുവാദം നല്‍കി കഴിഞ്ഞു.‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 17 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന 3650 കോടി രൂപ വിപണന മൂല്യമുള്ള വാണിജ്യ- വ്യാപാര – ഭവന സമുച്ചയം, ഹൗസിംഗ് ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്. മൂന്നര ലക്ഷം ചതുരശ്ര അടി വീതം വിസ്തീര്‍ണ്ണമുള്ള വാണിജ്യ സമുച്ചയവും ഭവന സമുച്ചയവുമാണ് നിര്‍മ്മിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments