ന്യൂഡൽഹി: ബിഹാറിലെ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാഷ്ട്രീയ ലോക്ജൻശക്തി പാർട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറിൽ ലോക്ജൻശക്തി പാർട്ടി ചിരാഗ് പാസ്വാൻ വിഭാഗത്തിന് എൻ.ഡി.എ അഞ്ച് സീറ്റുകൾ നൽകുകയും തന്നെയും പാർട്ടിയെയും അവഗണിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രിയായ പശുപതി പരസിന്‍റെ രാജി.
പശുപരതി പരസിന്‍റെ അനന്തരവൻ കൂടിയായ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക്ജൻശക്തി പാർട്ടിക്ക് (എൽ.ജെ.പി) അഞ്ച് സീറ്റ് നൽകിയപ്പോൾ പരസ് വിഭാഗത്തിന്‍റെ ആർ.എൽ.ജെ.പിക്ക് സീറ്റ് നൽകിയിരുന്നില്ല. തങ്ങളോടും പാർട്ടിയോടും ബി.ജെ.പി നീതികേട് കാണിച്ചത് കൊണ്ടാണ് രാജിയെന്ന് പശുപതി പരസ് അറിയിച്ചു.