ദില്ലി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തും.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ പതിനഞ്ചിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിന് ഉള്ളില്‍ പ്രസീദ്ധീകരിക്കുന്നത് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനിടെ കോടതി ഉത്തരവ് തടയണമെന്ന് അസാധാരണ ആവശ്യം സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉന്നയിച്ചിട്ടുണ്ട്.
2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ ആണ് ഇഷ്യൂ ചെയ്‌തത്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ 22,030 ബോണ്ടുകൾ പണമാക്കി മാറ്റി. ബാക്കിയുള്ള 187പേർ റിഡീം ചെയ്യുകയും പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുകയും ചെയ്‌തതായി ബാങ്ക് അറിയിച്ചു. 2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 1609 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2019 ഏപ്രില്‍ 12നും, 2024 ഏപ്രില്‍ 15നുമിടയില്‍ 20421 ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ 18,871 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ രീതിയിൽ പണമാക്കിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.