തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസ് ഇഡിക്ക് മറുപടിയുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മസാല ബോണ്ടിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ല. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തത്. തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നു.
ഏഴു പേജുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചു.
കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.
കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ മുഖ്യമന്ത്രി ചെയർമാനായ ബോർഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തിൽ പറയുന്നത്.