കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമ മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.
സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ടി എ സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വൺ നേഷൺ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണ് ഒമ്പത് മിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.
നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.