ചെന്നൈ: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നതായാണ് സൂചന. പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടി ഒരു മാസത്തിനുളളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തേക്കും. എന്നാൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നാണ് വിജയുടെ തീരുമാനം.
പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഈയക്കം തീരുമാനിച്ചിരുന്നു. സൗജന്യ ട്യൂഷൻ സെന്റുറുകൾ, വായനശാലകൾ, ക്ലിനിക്കുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ കൂട്ടായ്മ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചിരുന്നു. നേരത്തെ ലിയോ ചിത്രത്തിന്റെ പ്രമോഷനിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന വിജയ് നൽകിയിരുന്നു. ഇപ്പോൾ 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
ഇതാദ്യമായല്ല വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹം പരക്കുന്നത്. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് അതേ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല. വിജയുടെ രാഷ്ട്രീയപ്രവേശന സാദ്ധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങിയിരുന്നു. വിജയ് ഫാൻസ് അസോസിയേഷനും സാമൂഹിക സേവന സംഘടനായ വിജയ് മക്കൾ ഇയക്കവുമാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
നേരത്തേ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം നടത്തിയിരുന്നു എങ്കിലും അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയിരുന്നു. കമലഹാസൻ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. എഐഎഡിഎംകെ തകർന്ന് തരിപ്പണമായതിനാൽ ഡിഎംകെയ്ക്ക് ഇപ്പോൾ തമിഴ്നാട്ടിൽ എതിരില്ലാത്ത അവസ്ഥയാണ്.