വാഷിംഗ്ടൺ: ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാൻ റവല്യൂഷണറി ഗാർഡിന്റെ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബോംബർ വിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.
30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഞായറാഴ്ച ജോർദാനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ടക്കൻ ജോർദാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
സിറിയ അതിർത്തിക്ക് സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. എന്നാൽ, സംഭവത്തിൽ തങ്ങൾക്ക് പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല.
ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ഈ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ നൂറ്റമ്പതിലേറെ ആക്രമണങ്ങൾ നടന്നിരുന്നു. 70പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾ ആക്രമിച്ചു. എന്നാൽ, സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യുഎസ് കാണുന്നത്. ജോർദാനിൽ മൂവായിരത്തോളം യുഎസ് സൈനികരാണുള്ളത്.