ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ച് വീട്ടിലെത്തിക്കും വരെ പാര്‍ട്ടിക്ക് ഉറക്കമുണ്ടാവില്ലെന്ന് തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ സ്വീകാര്യത കണ്ട് ഡി.എം.കെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി. ‘ഇന്‍ഡ്യ’ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലും മോദി പ്രസംഗിച്ചിരുന്നു.
‘ഡി.എം.കെക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതെ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങാൻ പോകുന്നില്ല. 2014ൽ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു. എന്നാൽ ഇന്നത് 1200 രൂപയാണ്. തെരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടും’ -ഉദയനിധി പറഞ്ഞു.
മിഷോങ് ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിച്ചപ്പോള്‍ പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.