ന്യൂഡല്‍ഹി: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ് നേതാക്കൾ ശർമിളയുമായി ചർച്ചകൾ നടത്തി വരികയായിരുന്നു. സെപ്തംബറിൽ ഹൈദരാബാദിൽ നടന്ന റാലിയിൽ ഷർമിള പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ നിര്‍ണായക നീക്കം. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.
വൈ എസ് ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയാണ് ശർമിള. 2021 ജൂലായിലാണ് പാർട്ടി ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ വൈ എസ് ആർ തെലങ്കാന പാർട്ടിയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്ല. അതേസമയം, കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറി പദവും രാജ്യസഭാംഗത്വവും ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.