കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ഇടതുപക്ഷ വിരോധമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. ആർ എസ് എസിൻ്റെ മുസ്ലിംങ്ങളിലെ പക്ഷമാണ് എസ് ഡി പി ഐ എന്നും ഇവരുമായാണ് കോൺഗ്രസ് ഇപ്പോൾ കൈ പിടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ഗാന്ധി മൂല്യം ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ കോൺഗ്രസിന് എസ് ഡി പി ഐ യുമായി സഖ്യം ഉണ്ടാക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മോദി രാഷ്ട്രീയം കേരളത്തിൽ ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ്. അതിൻ്റെ ഭാഗമായാണ് വടകരയിൽ കാണിക്കുന്ന അക്രമം. അത് പൊറുക്കാനാവാത്ത തെറ്റാണ്. വിമോചന സമര കാലത്താണ് ഇതിന് മുൻപ് ഇത്തരത്തിൽ കോൺഗ്രസ് തെറി വിളികളും വ്യാജ പ്രചരണവും ഉപയോഗിച്ചത്. യുഡിഎഫി ലെ സ്ത്രീകൾ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന സൈബർ അക്രമം അംഗീകരിക്കില്ല.
സ്ത്രീത്വമാണ് ഏറ്റവും ബഹുമാനിക്കേണ്ടത്. ഇതാണ് സിപിഐയുടെ നിലപാട്. യുഡിഎഫിൻ്റെ ഈ തെറ്റിന് യുഡിഎഫിലെ സ്ത്രീകൾ പോലും മാപ്പ് കൊടുക്കില്ല. വെണ്ണപാളി എന്ന വാക്കിൻ്റെ അർത്ഥം ക്രീമിലിയർ അഥവാ കുലസ്ത്രീ എന്നാണ്. ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത് സ്ത്രീകളെ ബഹുമാനിക്കണം എന്ന കാഴ്ചപ്പാടാണ്. ഏത് സ്ത്രീക്ക് നേരെ അക്രമം ഉണ്ടായാലും എതിർക്കപ്പെടണം. സ്ത്രീകളെ കുറിച്ച് വാചാലരാകുന്ന ആർ എസ് എസി ൽ സ്ത്രീക്ക് അംഗത്വം ഇല്ല എന്ന കാര്യം ഓർക്കണമെന്നും’- ബിനോയ് വിശ്വം പറഞ്ഞു