മാനന്തവാടി: മയക്കുവെടിവച്ച് മാനന്തവാടിയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലറ്റുകൾകൊണ്ട പാടുകളുണ്ടെന്ന് വനംവകുപ്പ്. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. കൃഷിയിടത്തിലോ ജനവാസമേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാമെന്നാണ് നിഗമനം.
കാട്ടിലേക്ക് പോകാന്‍ മടിയായിരുന്ന ഈ ആനയുടെ വിഹാരകേന്ദ്രം കര്‍ണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളായിരുന്നു. തോട്ടങ്ങളില്‍ കറങ്ങിനടക്കുമ്പോള്‍ ആനയെ ഓടിക്കാനായി അവിടെയുള്ളവര്‍ എയര്‍ഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് ഏറ്റത് എന്നാണ് അനുമാനം.
ആന ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പിന്റെ വിദഗ്ധസമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഈസ്‌റ്റേണ്‍ സര്‍ക്കിളിലെ പ്രിന്‍സിപ്പള്‍ സി.സി.എഫ്.ഒ. വിജയാനന്ദനാണ് വിദഗ്ധ സമിതിയുടെ തലവന്‍. സമിതിയിലെ മറ്റ് അംഗങ്ങള്‍ ആരൊക്കെയാണ് എന്ന വിവരം ലഭ്യമായിട്ടില്ല.
തണ്ണീര്‍ക്കൊമ്പന്‍ കേരളാ അതിര്‍ത്തി കടന്നപ്പോള്‍ വിവരം കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യണമെങ്കില്‍ പാസ്‌വേര്‍ഡ് വേണം. ഇത് കേരളാ വനംവകുപ്പിന് കര്‍ണാടക കൈമാറിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. അഞ്ച് മണിക്കൂറെടുത്താണ് ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭ്യമായത്.