ഫ്ളോറിഡ: ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യനിര്‍മിത പേടകം ചന്ദ്രോപരി തലത്തില്‍ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ-സി ലാന്ററാണ് ചന്ദ്രനിലിറങ്ങിയത്. 50 വര്‍ഷക്കാലത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ നിര്‍മിത പേടകം കൂടിയാണിത്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.53 നാണ് പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. അവസാനഘട്ടത്തില്‍ പേടകത്തിലെ ലേസര്‍ ഉപകരണങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും പേടകം അത് മറികടന്നു. 1972 ല്‍ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവില്‍ ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ പേടകം. പേടകം ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളില്‍ കണ്‍ട്രോള്‍ സെന്ററും പേടക വുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടകം ഇറങ്ങിയ വിവരം സ്ഥിരീകരിച്ചത്.
ഫെബ്രുവരി 15 നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്റര്‍ ആറ് ദിവസം കൊണ്ട് 997793.28 കിമീ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാന്‍ ലക്ഷ്യ മിട്ടുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവര ശേഖരണം നടത്തുകയാണ് ഒഡീസിയസ് ദൗത്യത്തിന്റെ ലക്ഷ്യം. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പരിപാടിയുടെ ഭാഗമായാണ് ഇന്റൂയിറ്റീവ് മെഷീന്‍സ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇറങ്ങുന്ന സമയത്തിലും പല തവണ മാറ്റം വരുത്തിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടു ത്തള്ള മലാപെര്‍ട്ട് എ എന്ന ഗര്‍ത്തമേഖലയില്‍ ഇറങ്ങാനാണ് പേടകം ലക്ഷ്യമിട്ടത്. വെളിച്ചക്കുറവുള്ള ഈ മേഖലയില്‍ ജല ഐസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് അനുമാനം. നാസയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ശാസ്ത്ര ഉപകരണങ്ങള്‍ ഒഡീസിയസിലുണ്ട്. ഒരാഴ്ചയോളം പേടകം ചന്ദ്രനില്‍ തുടരും.