ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് സര്‍വേ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. പള്ളി പൊളിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച പരമോന്നത കോടതി ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും ചൂണ്ടിക്കാട്ടി. ഏത് നിയമ നിര്‍മാണവും ചോദ്യം ചെയ്ത് ഹരജിക്കാരന് പ്രത്യേക ഹരജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
അഡ്വ. മഹേക് മഹേശ്വരി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് സഞ്ജിവ് ഖന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് മസ്ജിദ് പണിഞ്ഞതെന്നാണ് സംഘ് പരിവാറിൻ്റെ വാദം വാദം.