കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂരിനു സമീപം കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ചു പിടികൂടി. തുടര്‍ന്ന് കൂട്ടിലാക്കി ആറളത്തേക്കു കൊണ്ടുപോയി. പന്നിയാം മലയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ, കമ്പിവേലിയിൽ കുരുങ്ങിയ നിലയിൽ ഇന്നു രാവിലെയാണ് കണ്ടെത്തിയത്.
റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. കടുവയുടെ കാല്‍ ഭാഗ മാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.
ജനവാസമേഖലയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നില്ല. ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കടുവയെ മയക്കുവെടി വെച്ച് മാറ്റാൻ ആലോചന നടത്തുന്നതായി നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടുകയും ചെയ്തിരുന്നു. മയക്കുവെടി വെക്കാതെ പിടികൂടാൻ ശ്രമിക്കു ന്നത് അപകടകരമാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.