സിജെപി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അശുതോഷ്
ജയ്പുർ: രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു.
താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ പരിശോധിക്കാൻ എത്തിയ സിജെപി സംഘത്തിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. 'ബി.ജെ.പി ഗുണ്ടകൾ' പോലീസിന്റെ ഒത്താശയോടെ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണമാണിതെന്ന് അശുതോഷ് ആരോപിച്ചു.
ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു സന്ദർശനം. ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്നു എന്ന് മുമ്പ് വാർത്തകളിൽ ഇടംപിടിച്ച സർക്കാർ സ്‌കൂൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് സിജെപി പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാനിൽ ഉടനീളം ഇത്തരത്തിൽ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദർശിക്കാൻ തങ്ങളോട് ആളുകൾ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു.
ഇതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്‌കൂളുകൾക്കുള്ളിൽ അനധികൃത പ്രവേശനത്തിനും മാധ്യമങ്ങളുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.


