ഇംഗ്ലണ്ടിനെതിരെ സമനില; ഇന്ത്യൻ വനിതകൾ ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ

ആംസ്റ്റൽവീൻ: ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച് ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ വനിതകൾ. 60 മിനിറ്റ് നീണ്ട മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് ആദ്യ ക്വാർട്ടറിൽ മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചു. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ഇഷികയ്ക്കും സലീമ ടിറ്റെയ്ക്കും ഫീൽഡ് ഗോളിനുള്ള അവസരവും ലഭിച്ചു. എന്നാൽ അതും പാഴായി.

എന്നാൽ കളി മൂന്നാം ക്വാർട്ടറിലെത്തിയപ്പോഴേക്കും ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങി. പക്ഷേ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ പെനാൽറ്റി കോർണറുകളൊന്നും ഗോളായില്ല. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിലെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ നെതർലൻഡ്‌സാണ്.ഗോൾപോസ്റ്റിന് മുന്നിൽ ഗോളി ബിച്ചു ദേവി ഖരിബാം ഒരു വൻ മതിൽ തന്നെ തീർത്തു.

പൂൾ ഡിയിൽ നിന്ന് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഴ് പോയിന്റുമായി ചൈന നേരത്തെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ടും ദക്ഷണാഫ്രിക്കയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. കരുത്തരായ ചൈനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതാണ് ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായത്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ച ഇംഗ്ലണ്ട് ചൈനയോട് തോൽവി വഴങ്ങുകയായിരുന്നു.