അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഒളിച്ചു നടന്ന അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ അര്‍ജുന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സ്പെഷൽ സബ് ജയിലില്‍ അടച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്. കോടതി ജാമ്യം നല്‍കിയാല്‍ ഇന്നു തന്നെ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം പൊലീസ് കണ്ണൂരിലെത്തിയിരുന്നു.

എന്നാല്‍ റിമാന്‍ഡ് ചെയ്തതോടെ, കോതമംഗലം ഊന്നുകല്‍ പൊലീസ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ അപേക്ഷ അംഗീകരിക്കുന്നതോടെ മാത്രമേ, എറണാകുളം പൊലീസിന് കസ്റ്റഡിയില്‍ ലഭിക്കുകയുള്ളൂ. ഇന്നുതന്നെ അര്‍ജുനെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഊന്നുകല്‍ പൊലീസ് എത്തിയിരുന്നത്.

ദിവസങ്ങളോളം പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ ഇന്നു പൂലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കി പിടിയിലാകുന്നത്. പൊലീസ് എത്തിയത് അറിഞ്ഞ് രക്ഷപ്പെടാന്‍ ഓടിയ അര്‍ജുന്‍ ആയങ്കിയെ പൊലീസ് വളഞ്ഞിട്ട് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.