സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം

സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി നടപടി.

ഡല്‍ഹി ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് ടിജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.

ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടി ജി മോഹന്‍ ദാസ് നടത്തിയത് ഹീനമായ പരാമര്‍ശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വിഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആര്‍.