രാജ്യത്തെ നിരീക്ഷിക്കാൻ 'ആകാശക്കണ്ണ്', EOS-05 വിജയകരമായി ഭ്രമണപഥത്തിലേയ്ക്ക്; നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ
അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ വിജയകരമായി ബഹിരാകാശത്തേക്ക് അയച്ച് ഐ.എസ്.ആർ.ഒ. ജിഎസ്എൽവി-എംകെ II റോക്കറ്റ് ഉപയോഗിച്ചായിരുന്നു 'EOS-05' എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ജനുവരിക്ക് ശേഷം ഐ.എസ്.ആർ.ഒ നടത്തുന്ന ആദ്യ ദൗത്യമാണിത്.
ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ജിയോസിൻക്രണസ് ഓർബിറ്റിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണ് EOS-05. ഇവിടെ നിന്ന് രാജ്യത്തിന് മേൽ നിരന്തരം ശ്രദ്ധ പുലർത്താനും തത്സമയ ഇമേജിംഗ് സേവനം നൽകാനും ഇതിന് കഴിയും. താഴ്ന്ന ഭൗമ ഭ്രമണപഥങ്ങളിൽ ഇന്ത്യക്ക് മറ്റ് സജീവ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്, അവ ഭൂമിയെ വലംവെക്കുകയും കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ ചിത്രങ്ങൾ പകർത്തി അയക്കുകയും ചെയ്യുന്നു.
വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റിനുള്ളിൽ, ഭൂമിയിൽ നിന്ന് 190 കിലോമീറ്ററിലധികം ഉയരത്തിലുള്ള ഒരു ട്രാൻസ്ഫർ ഭ്രമണപഥത്തിൽ ജിഎസ്എൽവി റോക്കറ്റ് ഉപഗ്രഹത്തെ എത്തിച്ചു. അവിടെ നിന്ന്, വരും ദിവസങ്ങളിൽ ഉപഗ്രഹം വിവിധ ഭ്രമണപഥ മാറ്റങ്ങളിലൂടെ അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യും. 2,360 കിലോയിലധികം ഭാരമുള്ള EOS-05 ഇതുവരെ ജിഎസ്എൽവി റോക്കറ്റ് വഹിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഐ.എസ്.ആർ.ഒ കടന്നുപോയിരുന്നത്. ഈ സാഹചര്യത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം വലിയ ആശ്വാസമാണ് ഐ.എസ്.ആർ.ഒയ്ക്ക് നൽകുന്നത്. 2025-ലും 2026-ലുമായി വിക്ഷേപിച്ച ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിലെയോ ബഹിരാകാശ പേടകത്തിന്റെ എഞ്ചിനിലെയോ തകരാറുകൾ കാരണം ഉപഗ്രഹങ്ങൾക്ക് ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
മറ്റൊരു പരാജയം കൂടി ഒഴിവാക്കുന്നതിനായി തുടർന്നുള്ള ദൗത്യങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന വിക്ഷേപണം ഫെബ്രുവരിയിൽ തന്നെ തയ്യാറായിരുന്നുവെങ്കിലും, കൂടുതൽ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കുമായി നീട്ടിവെക്കുകയായിരുന്നു.
"നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വലിയൊരു നേട്ടമാണിത്, കാരണം ദേശീയ പ്രവർത്തനങ്ങൾക്കായി ജിയോ-പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെയും അതിന്റെ വ്യാവസായിക പങ്കാളികളുടെയും വലിയ പിന്തുണ നൽകിയ അക്കാദമിക് രംഗത്തെ പ്രമുഖരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം," ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.


