'ബബിത സിങ് റിപ്പോര്‍ട്ടിങ്' സിനിമക്കായി 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ സജയൻ

കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം 'ബബിത സിങ് റിപ്പോര്‍ട്ടിങ്' പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം റിലീസായ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷ സജയനെത്തുന്നത്. നിമിഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിനായി നിമിഷയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. പിന്നീട് ഈ ഭാരം കുറച്ചതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്കൊപ്പം പാറ പോല്‍ ഉറച്ചു നിന്ന ട്രെയ്‌നര്‍ക്ക് നന്ദി പറയുകയാണ് നിമിഷ. ചിത്രത്തിനായി പതിനാല് കിലോയാണ് നിമിഷയ്ക്ക് കൂട്ടേണ്ടി വന്നത്. പിന്നീട് ഈ ഭാരം കുറച്ചതിന് ഏറെ പണിപ്പെട്ടാണെന്ന് താരം പറയുന്നു. ആ വാക്കുകളിലേക്ക്:

''ഈ കഥാപാത്രത്തിനായി ഏതാണ്ട് 14 കിലോയോളം കൂട്ടി (58 കിലോയില്‍ നിന്നും 72 കിലോയിലേക്ക്). പിന്നാലെ വണ്ണം കുറയ്ക്കാനായി നടത്തിയ യാത്ര വേറെ തന്നൊരു കഥയാണ്. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല. ക്രേസി മൂഡ് സ്വിങ്‌സ്, ക്ഷീണം, അസ്വസ്ഥതകള്‍. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ തോന്നിയ നിരവധി നിമിഷങ്ങള്‍. ഇനിയും എനിക്കിത് ചെയ്യാനാകില്ലെന്ന് പറഞ്ഞ് എന്റെ ട്രെയ്‌നറുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ട്.

അലി ഷിഫാസ് വിഎസ്, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇട്ടിട്ടു പോയേനെ. ഈ യാത്രയിലുടനീളം നിങ്ങള്‍ പാറപോല്‍ എനിക്കൊപ്പം നിന്നു. എനിക്കൊരു എക്‌സ്ട്രാ പുഷ് വേണ്ടി വന്നപ്പോള്‍ നിങ്ങളത് തന്നു. ഇട്ടിട്ട് പോകാന്‍ ആലോചിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചു. പ്രോസസില്‍ വിശ്വസിക്കാന്‍ ശാന്തമായി എന്നെ ഓര്‍മിപ്പിച്ചു. മോശം ദിവസങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെ ജഡ്ജ് ചെയ്തില്ല. കഷ്ടപ്പാടുകളുടെ പേരില്‍ കുറ്റബോധം തോന്നിപ്പിച്ചില്ല. എല്ലാദിവസവും നിങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. ദേഷ്യം വന്ന, തളര്‍ന്നുപോയ, പരാജയം സമ്മതിക്കാന്‍ തയ്യാറായ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എങ്ങനെയോ നിങ്ങള്‍ അടുത്ത ദിവസവും വരാന്‍ എനിക്കൊരു കാരണം കണ്ടെത്തി നല്‍കി.

തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഭാരം കുറയ്ക്കാനുള്ള യാത്ര മാത്രമായിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ക്ഷമയുടേയും പ്രോസസില്‍ വിശ്വസിക്കുന്നതിന്റേയും, ഏറ്റവും പ്രധാനപ്പെട്ടത്, ശരിയായ വ്യക്തി ഒപ്പമുണ്ടാകുന്നതിന്റേയും പ്രാധാന്യം പറഞ്ഞ യാത്രയായിരുന്നു ഇത്. എന്റെ കഷ്ടാപ്പടുകള്‍ എളുപ്പമാക്കാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിച്ചു. എന്റെ മികച്ച ട്രെയ്‌നറിന്, എന്റെ ഏറ്റവും വലിയ ചിലര്‍ ലീഡര്‍ക്ക്, എന്റെ എല്ലായിപ്പോഴത്തേയും സപ്പോര്‍ട്ട് സിസ്റ്റത്തിന്, നന്ദി ഷിഫുക്ക, ഞാന്‍ തന്നെ എന്നില്‍ വിശ്വസിക്കാതിരുന്നപ്പോഴും എന്നെ വിശ്വസിച്ചതിന്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

അതേസമയം ബബിതി സിങ് റിപ്പോര്‍ട്ടിങ് കയ്യടി നേടി മുന്നേറുകയാണ്. നിമിഷ സജയന്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അംബിക പണ്ഡിറ്റ് ആണ്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷയെത്തുന്നത്. ബരുണ്‍ സോബ്തിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.