കടലാസ് കരാറുകൾ സുരക്ഷ ഉറപ്പാക്കില്ല; സൗദി - പാകിസ്താൻ - തുർക്കി പ്രതിരോധ കരാറിനെതിരെ ഇറാൻ
സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാറിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ പാർലമെന്ററി സമിതി അംഗം ഇബ്രാഹിം റെസായെ. കടലാസിലുണ്ടാക്കുന്ന ഇത്തരം കരാറുകൾ റിയാദിന് ശാശ്വതമായ സുരക്ഷ നൽകില്ലെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശകാര്യ നയ കമ്മീഷൻ അംഗമായ റൊസായെ പ്രതികരിച്ചു.
"തുർക്കിയുമായും പാകിസ്താനുമായും ഉണ്ടാക്കിയ കടലാസ് കരാറുകൾ കൊണ്ട് സുരക്ഷ ലഭിക്കില്ലെന്ന് സൗദി മനസ്സിലാക്കണം. വർഷങ്ങളോളം അമേരിക്കയെ പിന്തുണച്ചിട്ടും സൗദിക്കോ മേഖലയ്ക്കോ അത് സുരക്ഷ നൽകിയില്ല" - ഇബ്രാഹിം റെസായെ എക്സിൽ കുറിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ സുരക്ഷയ്ക്കായി യാചിക്കുന്നതിന് പകരം സ്വന്തം വിദേശനയം തിരുത്തുകയാണ് സൗദി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിൽ വൻ സുരക്ഷാ ഭീഷണിയും ചെങ്കടൽ-ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗത തടസ്സവും നിലനിൽക്കെയാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പുവെച്ചത്. കരാറിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സുരക്ഷ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്.


