പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഭരണസംവിധാനം തകര്‍ന്നെന്ന് ആഭ്യന്തരമന്ത്രി

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. രാജ്യത്തെ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായെന്ന ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ ‌നഖ്‌വിയുടെ പരാമര്‍ശമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും നയതന്ത്ര കേന്ദ്രങ്ങളിലും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിൻ്റെ വിശ്വസ്തനും ഷെഹ്ബാസ് ഷെരീഫ് മന്ത്രിസഭയിലെ ശക്തനുമായ മൊഹ്‌സിന്‍ ‌നഖ്‌വിയുടെ തുറന്നുപറച്ചില്‍ യാദൃശ്ചികമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ  ഭരണകൂടത്തെ മാറ്റി സൈന്യം നേരിട്ട് അധികാരം പിടിച്ചെടുക്കുന്നതിൻ്റെ മുന്നോടിയാണോ ഈ നീക്കമെന്നാണ് സംശയം.

മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നെത്തിയ മൊഹ്‌സിന്‍ ‌നഖ്‌വി, നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ കൂടിയാണ്. പൊതുപരിപാടിയില്‍ സംസാരിക്കവെ, നിലവിലെ ഭരണരീതിയുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്നും ഭരണസംവിധാനം തകര്‍ന്നെന്നും അദ്ദേഹം തുറന്നടിച്ചു. ഡോണ്‍ പത്രത്തിന്റെ കോളമിസ്റ്റും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ യൂസഫ് നാസറിന്റെ നിരീക്ഷണത്തില്‍, ‌നഖ്‌വിയുടെ വാക്കുകകള്‍ സൈനിക മേധാവി അസിം മുനീറിന്റെ ഉള്ളിലിരിപ്പാണ് വെളിപ്പെടുത്തുന്നത്. ഭരണവ്യവസ്ഥ തകര്‍ന്നുവെങ്കില്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഫീല്‍ഡ് മാര്‍ഷല്‍ മുനീറിനാകില്ല. രാജ്യത്തിന്റെ സകല നിയന്ത്രണങ്ങളും അദ്ദേഹം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്നും നാസറിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു.

1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം നാല് തവണ പാകിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നിട്ടുണ്ട്. 1958, 1969, 1977, 1999 വര്‍ഷങ്ങളിലാണത്.