തൃശൂര്‍ കൈപ്പമംഗലത്ത് വന്‍ വാഹനാപകടം; തമിഴ്നാട് സ്വദേശികളായ എട്ട് എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികള്‍ മരിച്ചു

തൃശൂര്‍ : തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വന്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ എട്ട് എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികള്‍ മരിച്ചു. ദേശീയപാത 66ല്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഡിണ്ടിഗലിലെ പി എസ് എന്‍ എസ് എന്‍ജിനീയറിങ് കോളേജിലെ ഏഴ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് സൂചന. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ പ്രസന്ന, സന്തോഷ് (20), സേലം സ്വദേശിയായ വിശ്വം (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരും വിദ്യാര്‍ഥികളാണ്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 

നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരും വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയതായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 11.42നായിരുന്നു അപകടം. നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഒന്‍പതുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

വിദ്യാര്‍ത്ഥികളുടെ മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തതില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കാറില്‍നിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണുവെന്നും നാട്ടുകാര്‍ പറഞ്ഞു. ദുരന്തകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാതയില്‍ മതിയായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ പാര്‍ക്ക് ചെയ്തതും അപകടകാരണമായി പറയുന്നു. നേരത്തെ നടന്‍ കൊല്ലം സുധി കൊല്ലപ്പെട്ട അപകടമുണ്ടായത് ഇപ്പോള്‍ അപകടമുണ്ടായതിന് 100 മീറ്റര്‍ അകലെയാണ്.