സി.ജെ.പി പ്രതിഷേധത്തിനൊപ്പം ജന്തർമന്തറിൽ സോനം വാങ്ചുക്ക് നിരാഹാരസമരം തുടങ്ങി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധത്തിനൊപ്പം ഡൽഹി ജന്തർമന്തറിൽ സോനം വാങ്ചുക്ക് നിരാഹാരസമരം രണ്ടാം ദിവസത്തേക്ക് കടന്നു.. നിരാഹാര സമരത്തിനായി ജന്തർമന്തറിലെത്തുംമുൻപ് വാങ്ചുക്കും സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെയും രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ ആദരമർപ്പിച്ചു.

കർഷകരും ഞായറാഴ്ച ജന്തർമന്തറിൽ പ്രതിഷേധത്തിനെത്തി. ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പിന്നോട്ടില്ലെന്ന് സി.ജെ.പി.യും സോനം വാങ്ചുക്കും വ്യക്തമാക്കി. 40 വർഷമായി വിദ്യാഭ്യാസ മേഖലയാണ് തന്റെ ഹൃദയത്തിലെന്നും അതിനാൽ വിദ്യാർഥികളുടെ പ്രശ്‌നം വരുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നും വാങ്ചുക്ക് പറഞ്ഞു.

ലഡാക്കിൽ വലിയ സമരത്തിന് നേതൃത്വം നൽകിയ സാമൂഹികപ്രവർത്തകനായ വാങ്ചുക്കിനെ രാജ്യസുരക്ഷാ നിയമപ്രകാരം സർക്കാർ ആറുമാസം തടവിലിട്ടിരുന്നു. രാജസ്ഥാനിലെ ജോധ്പുർ ജയിലിൽനിന്ന് മാർച്ചിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

ഉത്തർപ്രദേശ്, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് ജന്തർമന്തറിലേക്ക് വരാനിരുന്ന ഒട്ടേറെ കർഷകരെ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് അഭിജീത് ദീപ്‌കെ ആരോപിച്ചു. ജയ്പുരിലെ നീരജാ മോഡി സ്കൂളിന്റെ നാലാം നിലയിൽനിന്ന് വീണു മരിച്ച അമൈറ എന്ന ആറാംക്ലാസ് വിദ്യാർഥിനിയുടെ കുടുംബവും സമരത്തിനെത്തി. തന്റെ മകളുടെ മരണത്തിൽ ഇതുവരെ യാതൊരു നടപടിയും സ്‌കൂളധികൃതർക്കെതിരേയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു.