ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആന്റോ; വീട്ടിൽനിന്ന് പിടിച്ചത് 138 മദ്യക്കുപ്പികൾ, ഡോളർ കണ്ടെത്തിയതിൽ കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്റോയുടെ വീട്ടിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ പറയുന്നത്. ഏകദേശം 67 ലിറ്ററോളം വരുമിത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവിൽപ്പന-വിൽപനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശംവെയ്ക്കൽ തുടങ്ങിയവയാണ് ആന്റോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
അതിനിടെ, മെസ്സിയെ കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനലിൽ എസ്ഐടി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് 6300 ഡോളറും എസ്ഐടി സംഘം കണ്ടെടുത്തിട്ടുണ്ട്. ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകും. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടും.